ROOM NO 302- HOTEL MANIYAMMA
ROOM NO 302- HOTEL MANIYAMMA
ഭാഗം -2
കട്ടിയുള്ള കരിമ്പടം തലവഴി വലിച്ചു മൂടിയിട്ടും തണുപ്പ് എല്ലുകളിലേക്ക് അരിച്ചു കയറി മുള്ള് കുത്തുന്ന വേദനയുണ്ടാക്കി അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. വിനോദ സഞ്ചരികൾക്ക് മഞ്ഞുമലയിലെ ശൈത്യം ആനന്ദം നൽകുമായിരുന്നെങ്കിലും നാട്ടുകാരിൽ ഭീതി ജനിപ്പിച്ചിരുന്നു. അടുത്ത് നിൽക്കുന്നത് ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മഞ്ഞുമല കോടയിൽ മുങ്ങിപ്പോകും. വന്യമൃഗങ്ങൾ വന്ന് നിന്നാൽ പോലും തിരിച്ചറിയുവാൻ സാധിക്കാത്ത അവസ്ഥയാണ് മഞ്ഞുമലയിലെ ശൈത്യം. ഫോറെസ്റ്റ് റെയിഞ്ചർ സാധിക്ക് അലിയുടെ ഭാര്യ അസുമാബീവി വിറക് പുരയിൽ വന്ന് ഉറങ്ങിക്കിടന്ന കരടിയുടെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ടത് കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു. പൈൻമരങ്ങൾക്കിടയിൽ ശൈത്യത്തിൽ മുങ്ങിയ മഞ്ഞുമലയിലെ റോടുകളും നാട്ടുവഴികളും പ്രദേശവാസികളെ ഭയത്തിലേക്ക് തള്ളിവിടുന്ന കാലമാണ് ശൈത്യം. 8-8:30 ആകുമ്പോഴാണ് സൂര്യന്റെ മഞ്ഞ വെളിച്ചം സോഡിയം ലാമ്പിൽനിന്നെന്ന പോലെ മഞ്ഞുമലയിലേക്ക് എത്തുക, അതും വളരെ മങ്ങിയ തോതിൽ. ഉറക്കം നശിപ്പിക്കാനായി വാതിലിലെ മുട്ട് അസ്സഹനീയമായപ്പോൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കാല് നിലത്ത് കുത്തിയതേ തണുപ്പ് മിന്നൽ പോലെ ഞരമ്പിലൂടെ പാഞ്ഞ് നെറുകയിൽ വരെ എത്തി. ഏതാണ്ട് ഷോക്ക് അടിച്ച പ്രതീതിയുണ്ടായി. സ്ഥലകാല ബോധം വന്നപ്പോഴാണ് തലേ രാത്രി 302 ൽ വന്ന കാർന്നോരേയും മകളെയും ഓർമ വന്നത്. അവർ എഴുന്നേറ്റ് കാണുമോ എന്ന് ചിന്തിച്ച് വാതിൽ തുറന്നു.... 302 ന്റെ വാതിൽ പുറത്ത് താഴിട്ട് പൂട്ടികിടക്കുന്നു. ഈ മരംകോച്ചുന്ന തണുപ്പിൽ രാവിലെ എഴുന്നേറ്റ് പോയവരെ മനസ്സിൽ നമിച്ചു കൊണ്ട് പ്രഭാതകർമ്മങ്ങളിലേക് ഞാൻ തിരിഞ്ഞു. 9 മണിയോടെ ലോഡ്ജിൽ നിന്ന് ഇറങ്ങി താഴെ രാമേട്ടന്റെ കൈലാസം ഹോട്ടലിലേക്ക് വച്ച് പിടിച്ചു. "സാറിന്ന് നേരത്തെയാണല്ലോ" രാമേട്ടന്റെ സ്നേഹംനിറഞ്ഞ ചോദ്യം ചിന്തകളിൽ നിന്നും എന്നെ ഉണർത്തി. ആ രാമേട്ടാ രാവിലെ ആരോ വന്ന് കതകിൽ മുട്ടി ഉണർത്തി.... "രാവിലേ ആരാണ് അപ്പോൾ കതകിൽ വന്ന് മുട്ടി എന്നെ ഉണർത്തിയത്"... കതക് തുറന്ന അവസരത്തിൽ ആരെയും കണ്ടില്ലല്ലോ, ചിലപ്പോൾ ഇറങ്ങുവാൻ നേരം കാർന്നോർ വന്ന് മുട്ടിയതായിരിക്കും. വൈകുന്നേരം വരുമ്പോൾ ചോദിക്കാം.... പ്രാതൽ കഴിഞ്ഞ് ഓഫീസിലേക്കെത്താനുള്ള സ്ഥിരം നടത്തം ഞാൻ തുടർന്നു....
(തുടരും....)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ